കാഞ്ഞങ്ങാട്: ജീവിതത്തില്‍ ഇന്നുവരെ ആസ്പത്രിയുടെ പടികയറാതെ പൂര്‍ണ്ണമായും ആരോഗ്യകരമായ ജീവിതം നയിച്ച പാറു അമ്മയ്ക്ക് 111-ാം വയസില്‍ അന്ത്യയാത്ര. രാവണീശ്വരം മാക്കിയിലെ പള്ളിക്കാപ്പില്‍ പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ മരണം വരേയും ജീവിച്ചത് കാര്യമായ അസുഖങ്ങളുടെ അലട്ടലുകള്‍ ഇല്ലാതെ. ജീവിതത്തില്‍ ഒരു തവണ പോലും പാറു അമ്മ ആസ്പത്രിയില്‍ ചികിത്സക്കായി പോയിരുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. അവര്‍ക്ക് ഒരിക്കലും വലിയ രോഗങ്ങള്‍ വന്നിരുന്നില്ല, സാധാരണ ഭക്ഷണം കഴിച്ച് മക്കള്‍ക്കും മരുമക്കള്‍ക്കും പേരമക്കള്‍ക്കും ഒപ്പം കഴിഞ്ഞ പാറു അമ്മ ജീവിതക്രമത്തില്‍ മാതൃകയും അത്ഭുതവുമായിരുന്നു. 1952 മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പാറു അമ്മ വോട്ടു ചെയ്തിരുന്നു. കുടുംബത്തിലെ അഞ്ചു തലമുറകള്‍ക്കും പാറു അമ്മ സാക്ഷിയായി. ശോഭനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, സെന്‍ട്രല്‍ യൂത്ത് ക്ലബ്ബ് 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പാറു അമ്മയെ ആദരിച്ചിരുന്നു. മരണത്തിനു മുമ്പ് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ തന്നെ കാണാനെത്തിയവരോട് നന്നായി സംസാരിച്ചിരുന്നു. ഓര്‍മ്മകുറവും ഉണ്ടായിരുന്നില്ല. കോതോളംകര ഭഗവതി ക്ഷേത്രത്തില്‍ ദീര്‍ഘകാലം അടിച്ചു തെളി നടത്തിയത് പാറു അമ്മയായിരുന്നു. ആരോഗ്യ ജീവിതത്തിന്റെ മാതൃകയായ പാറു അമ്മയുടെ ജീവിത രീതികള്‍ നെഞ്ചേറ്റുകയാണ് രാവണീശ്വരം. ഭര്‍ത്താവ്: പരേതനായ ചിരുകണ്ടന്‍. മകള്‍: പരേതയായ കമ്മാടത്തു. സഹോദരങ്ങള്‍: പരേതരായ രാമന്‍, ചന്തു, കൃഷ്ണന്‍.